Local News

കേരളീയം:ഭക്ഷ്യമേളയുടെ വിജയത്തിനായി പുതിയ ആശയങ്ങൾ നിർദ്ദേശിച്ച് ഫുഡ് ബ്ലോഗർമാരും

മലയാളത്തിൻറെ മഹോത്സവമായ കേരളീയത്തിൽ രുചി വൈവിധ്യങ്ങളുടെ കലവറയൊരുങ്ങുമ്പോൾ നവീന ആശയങ്ങളുമായി ഫുഡ് വ്‌ളോഗർമാരും. ചൊവ്വാഴ്ച വൈകിട്ട് 5 ന് മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂടിക്കാഴ്ച്ചയിലാണ് പ്രമുഖ ഫുഡ് വ്‌ളോഗർമാർ ഭക്ഷ്യമേള കൊഴുപ്പിക്കാൻ വൈവിധ്യമാർന്ന ആശയങ്ങൾ പങ്കുവെച്ചത്.

            കേരളത്തിൻറെ കലയും സംസ്‌കാരവും സാമൂഹിക പുരോഗതിയിലെ നാഴികക്കല്ലുകളും കൊണ്ട് ലോകത്തിന് വിരുന്നൂട്ടുന്ന കേരളീയത്തിൽ രുചിപ്പെരുമയും അവിഭാജ്യഘടകമായതു കൊണ്ടാണ് തട്ടുകട മുതൽ പഞ്ചനക്ഷത്ര ഹേട്ടലുകളിൽ വരെയുള്ള രുചി വൈവിധ്യങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ ജനകീയവത്കരിച്ച വ്‌ളോഗർമാരെ ഫുഡ് ഫെസ്റ്റ് കമ്മിറ്റി വിളിച്ചു ചേർത്തത്. ഒരു സംസ്ഥാന സർക്കാർ ഫുഡ് വ്‌ളോഗർമാരെ ഔപചാരികമായി വിളിച്ചുകൂട്ടുന്നത് ഒരുപക്ഷേ ആദ്യമായിരിക്കും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കേരളീയം സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ കൂടിയായ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സർക്കാർ നിങ്ങളെ ചേർത്തുപിടിക്കുകയാണ്. കേരളത്തിൻറെ പെരുമയും കരുത്തും ലോകത്തെ വിളിച്ചറിയിക്കുന്ന കേരളീയത്തിൻറെ വിജയത്തിൽ വ്‌ളോഗർമാരുടെ പങ്കാളിത്തവും ഇടപെടലും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. കേരളീയം ഭക്ഷ്യമേള കമ്മിറ്റി ചെയർമാൻ എ.എ. റഹീം എം.പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

            അട്ടപ്പാടി വനസുന്ദരി മുതൽ അമ്പലപ്പുഴ പാൽപ്പായസം വരെയുള്ള കേരളത്തിൻറെ തനത് വിഭവങ്ങളെ ബ്രാൻഡ് ചെയ്യുന്നതിൻറെ തുടക്കമായിരിക്കും കേരളീയത്തിലെ 11 വേദികളിൽ നടക്കുന്ന വ്യത്യസ്തമായ ഫുഡ് ഫെസ്റ്റ്. മാനവീയം വീഥിയിൽ തനത് വിഭവങ്ങളുടെ പ്രത്യേക സ്റ്റാൾ ഒരുക്കും. കേരളീയം നടക്കുന്ന എല്ലാദിവസവും ഒരു വേദിയിൽ ഒരു പ്രമുഖ ഫുഡ് വ്‌ളോഗറുടെ ലൈവ് ഷോയുണ്ടാകും. കൂടാതെ പൊതുജനങ്ങൾക്ക് അടക്കം പങ്കെടുക്കാൻ കഴിയുംവിധം പാചക മൽസരവും നടക്കും.

            50 ഓളം വ്‌ളോഗർമാർ യോഗത്തിൽ പങ്കെടുത്തു. ഗോത്രവിഭവങ്ങൾക്ക് വേദിയൊരുക്കുക, മൺമറയുന്ന വിഭവങ്ങളുടെ ചേരുവകൾ രേഖപ്പെടുത്തി വെക്കുക, ലോകോത്തര ബ്രാൻഡുകൾക്ക് ചേരുവകൾ വിതരണം ചെയ്യുന്ന കേരളത്തിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുക തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ വ്‌ളോഗർമാർ പങ്കുവെച്ചു. നിർദേശങ്ങൾ പഠിച്ച് സാധ്യമായവ ഉടൻ നടപ്പാക്കുമെന്ന് ചർച്ച സമാഹരിച്ചുകൊണ്ട് എ.എ. റഹീം എം.പി പറഞ്ഞു. കെടിഡിസി മാനേജിംഗ് ഡയറക്ടറും ഫുഡ് കമ്മിറ്റി കൺവീനറുമായ ശിഖ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. വ്യവസായ വകുപ്പ് ഡയറക്ടറും കേരളീയം സ്വാഗതസംഘം കൺവീനറുമായ എസ്. ഹരികിഷോർ, ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറിയും ഫുഡ് കമ്മിറ്റി കോർഡിനേറ്ററുമായ സജിത് നാസർ എന്നിവർ പങ്കെടുത്തു.

            പതിനഞ്ചോളം കേരളീയ വിഭവങ്ങളുടെ ബ്രാൻഡഡ് ഭക്ഷ്യമേള കൂടാതെ തട്ടുകട ഭക്ഷ്യമേള, സഹകരണവകുപ്പ്, കുടുംബശ്രീ, കാറ്ററിംഗ് അസോസിയേഷൻ എന്നിവരുടെ ഭക്ഷ്യമേള തുടങ്ങി പത്തു വ്യത്യസ്ത ഭക്ഷ്യമേളകൾ കൂടി കേരളീയത്തിൻറെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *