വാച്ചാത്തി സിനിമയാകുന്നു:സംവിധാനം രോഹിണി
ധർമാപുരി: തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലെ വാച്ചാത്തി എന്ന ഗ്രാമത്തിൽ വർഷങ്ങൾക്കു മുൻപ് നടന്ന കൊടും ക്രൂരതയുടെ സംഭവവികാസങ്ങൾ സിനിമയാക്കുന്നു. ജനങ്ങൾക്ക് കാവൽ നിൽക്കേണ്ട പോലീസിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നാണ് ബലാത്സംഗം ഉൾപ്പടെയുള്ള ക്രൂരത വാചാത്തിയിൽ അരങ്ങേറിയത്.കൊടും കുറ്റവാളിയായ വീരപ്പനെ വാച്ചാത്തിക്കാർ സംരക്ഷിക്കുന്നെന്ന് ആരോപിച്ചാണ് ഗ്രാമത്തിൽ റെയ്ഡ് നടത്തി ഗ്രാമ വാസികളെ ആക്രമിച്ചത്. സെപ്റ്റംബർ 29ന് ക്രൂരതക്ക് ഇരയായവർക്ക് നീതി ഉറപ്പാക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി കുറ്റക്കാർക്ക് ശിക്ഷ വിധിച്ചിരുന്നു. തമിഴ്നാട്ടിലെ സിപിഐഎം സമരങ്ങളും പോരാട്ടങ്ങളുമാണ് ഈ സംഭവത്തെ പുറംലോകത്ത് എത്തിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും സഹായകരമായത്.
ചലച്ചിത്രതാരം രോഹിണിയാണ് സംവിധാനം. തിരക്കഥയൊരുക്കുന്നത് പ്രമുഖ തമിഴ് സാഹിത്യകാരനും തമിഴ്നാട് മുർപോക്ക് എഴുത്താളർ കലൈഞ്ജർ സംഘം ജനറൽ സെക്രട്ടറിയുമായ ആദവൻ ദീക്ഷണ്യയാണ്. വിപുലമായ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചിത്രം ഒരുക്കുന്നതെന്നും സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പറയുന്നതെന്നും തിരക്കഥാകൃത്ത് ആദവൻ ദീക്ഷണ്യ പറഞ്ഞു. ചിത്രീകരണം ഉടൻ തുടങ്ങും.